കൊച്ചി: വാളയാർ ആൾക്കൂട്ട ആക്രമണത്തിൽ ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട കേസിൽ എട്ടു പ്രതികളുടെയും ജാമ്യം റദ്ദാക്കി ഹൈക്കോടതി. പ്രതികൾക്ക് ജാമ്യം നൽകിയ വിചാരണ കോടതിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു.
മരിച്ചയാളുടെ ആശ്രിതരുടെ വാദം കേട്ടില്ലെന്നും പ്രതികൾക്ക് തിടുക്കത്തിൽ ജാമ്യം അനുവദിച്ചെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.
ജാമ്യം ലഭിച്ച പ്രതികളോട് മൂന്നുദിവസത്തിനകം കീഴടങ്ങണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. കഴിഞ്ഞ വർഷം ഡിസംബർ 17ന് ആണ് ജാർഖണ്ഡുകാരനായ റാം നാരായൺ കൊല്ലപ്പെട്ടത്. മണ്ണാർക്കാട് എസ്‌സി–എസ്ടി സ്പെഷൽ കോടതിയാണ് പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ജാമ്യത്തിലിറങ്ങിയ പ്രതികൾ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ നശിപ്പിക്കപ്പെട്ടേക്കുമെന്നും എസ്ഐടി നൽകിയ ഹർജിയിൽ പറയുന്നത്. ഒളിവിൽ പോയ പ്രതികളെ ഏറെ ശ്രമകരമായാണ് പിടികൂടിയതെന്നും ജാമ്യം ലഭിച്ച ഇവർ വീണ്ടും കടന്നുകളയാൻ സാധ്യതയുണ്ടെന്നും എസ്ഐടി ഹർജിയിൽ പറയുന്നുണ്ട്. ഇത് പരിഗണിച്ച് ജാമ്യം റദ്ദാക്കണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്. ഈ ഹർജിയിലാണ് ഹൈക്കോടതി വിധി.